2021, ഡിസംബർ 28, ചൊവ്വാഴ്ച

2015, ജൂലൈ 1, ബുധനാഴ്‌ച

സ്മൃതി

രാത്രിയേതോ സ്വപ്നവുമായെൻ പടിവാതിൽക്കൽ നിൽക്കുമ്പോൾ
നീയരികത്തുല്ലൊരു നാളിൻ സ്മൃതി  കത്തിയെരിഞ്ഞ പകൽ പോലെ

2012, ഏപ്രിൽ 4, ബുധനാഴ്‌ച

പ്രണയം

പുഴയുടെ 
പ്രണയത്തില്‍  
അറിയാതെ 
അലിഞ്ഞു 
തീരുകയായിരിക്കും 
തീരം.

ഇടിഞ്ഞുവീഴല്‍ 
മുന്നില്‍ക്കണ്ടാവണം
ഒരു മരം 
വേരുകളാല്‍
തീരത്തെ 
പിടിച്ചു നിര്‍ത്താന്‍ 
പാടുപെടുന്നത്.

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

നീരദപാളികള്‍

അംബര വാതില്‍ പാതി തുറക്കെ 
ഇന്ദീവരമായ് നീ നില്‍പ്പൂ
കത്തിയെര്ഞ്ഞൊരു താരകമിന്ന്
അഗ്നികമായി ജനിച്ചെങ്കില്‍ 
                                                                                          
അന്ജനമെഴുതിയ മിഴിയാല്‍ ഞാന്‍ നിന്‍      
രഥവേഗങ്ങള്‍  തേടുമ്പോള്‍ 
എങ്ങോ പോയ്‌ നീ മറയുന്നൂ 
നമ്രശിരസ്കിതയാവുന്നൂ ഞാന്‍ 

പെയ്തു കൊഴിഞ്ഞൊരു വെണ്മണിമുത്തുകള്‍
ഓര്‍മയിലിന്നും തെളിയുമ്പോള്‍ 
നിരാതിയാമൊരു   നീരദ പാളിയായ്
അലയുന്നൂ ഞാനലയുന്നൂ.           

2011, ജനുവരി 21, വെള്ളിയാഴ്‌ച

മാഞ്ഞു പോയവ

എനിക്കിഷ്ടം  പൂക്കളെ കിളികളെ 
പുലരി മഞ്ഞിന്‍ കണങ്ങളെ 


ഏതുറക്കത്തിലും സ്വപ്നമായ് 
അമ്മയെന്നോതും ചെറു  പുഞ്ചിരിയെ


പാതവക്കത്തെന്നോ 
പൂത്തു മാഞ്ഞ കണിക്കൊന്നയെ


 പുതു മണ്ണിന്‍
ഗന്ധ മറിഞ്ഞുണര്‍ന്ന  നാളുകളെ


എനിക്കിഷ്ടം (വെള്ളി മേഘത്താല്‍
മായുവാനെങ്കിലും) ആകാശം 
തീര്‍ത്ത മഴവില്ലിന്‍ ചിത്ര ജാലകത്തെ


 യാത്രയിലാര്‍ദ്ര മിഴിയാല്‍ 
നോക്കി കടന്നുപോം പെണ്‍കിടാവിനെ 


പദനിസ്വനം  പാര്‍ത്തിരുന്ന നാളുകളെ 


 പേരറിയാത്തേതോ പൂവിന്‍ 
ഗന്ധവുമായ് വന്നുപോയ കാറ്റിനെ 



ഏതോ  മരക്കൊമ്പില്‍ മറുകിളിതന്‍ 
പാട്ടിനു കാതോര്‍ത്തിരിക്കും കുയിലിനെ


എനിക്കിഷ്ടമീയിരുട്ടില്‍ പൊന്‍തിരിവെട്ടമായ്  
 വന്നുപോം മിന്നാം മിനുങ്ങിനെ 


 കുഞ്ഞുപൂവിന്‍
നെറുകയില്‍ ചുംബിക്കെ
(സാന്ധ്യ  മേഘങ്ങള്‍ തന്‍ കലഹത്താല്‍)
ചുവന്നോരാകാശത്തെവിട്ടാഴിതന്‍
മാറിലൊതുങ്ങിയ സൂര്യനെ. 


എനിക്കേറെയിഷ്ടം 
ആകാശമായ്, അഗ്നിയായ് 
ചന്ദനത്തിന്‍  ഗന്ധമായ് 
മാഞ്ഞു പോയൊരെന്‍ അച്ഛനെ.

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

വനയാത്ര

വനാന്തരേ കാണ്മു
വന്യമാം കാഴ്ചകള്‍.
ഹിംസ്ര ജന്തുക്കള-
ടരാടുന്നു കേവലം
ജന്മസിദ്ധമാം
പ്രേരണയില്‍.

അക്കാട്ടിലന്നേരം
ചെറ്റു മുമ്പെപ്പഴോ
പെറ്റുവീണ കുഞ്ഞിന്‍ ചുറ്റും
കരിവീരന്മാര്‍ കാവല്‍ 
കരിമ്പാറക്കെട്ടുകള്‍ പോലെ

കാടറിഞ്ഞവര്‍ കാട്ടിലെ
പുല്‍ക്കൊടി തുമ്പറിഞ്ഞവര്‍
യാത്രയായ് മെല്ലെ
സുരക്ഷിതം വനം നോക്കി.

രണ്ടറ്റവും മുട്ടാതനന്തമായ് നീളും
ജീവിതപ്പെരുവഴികണ്ടന്തിച്ചു
നില്‍ക്കും സഹ്യപുത്രനെക്കാക്കുവാന്‍
കഴിഞ്ഞില്ല ഗജവീരന്മാര്‍ 
ജീവനെത്തന്നെ ബലി നല്കിലും.

എത്രകാലം മുന്‍പേ മാനവനുപെക്ഷിച്ചു
പോയവഴികള്‍ തുടരുന്നു  ജീവികള്‍
വന്യമാം കാനനം തന്നിലായ്‌
വസിക്കുന്നതെങ്കിലും.

(മാതൃഭൂമി പത്രവാര്‍ത്ത: ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
ഏഴു ആനകള്‍ ചരക്കു തീവണ്ടി ഇടിച്ചു ചരിഞ്ഞു.)

2010, ജൂലൈ 17, ശനിയാഴ്‌ച

ചില്ലു പാത്രത്തിലെ മീനുകള്‍

ചില്ലു പാത്രത്തിലെ മീനുകള്‍
അവയുടെ വര്‍ണങ്ങളാല്‍
ആരെയും കൊതിപ്പിക്കും

സ്ഫടിക പാത്രത്തിനുള്ളില്‍
അവയ്ക്ക് വേണ്ടതെന്തെന്ന്
നിശ്ചയിക്കപ്പെട്ടിരിക്കും .

പുഴയിലെ വെള്ളാരം കല്ലുകളും
കടലിന്നാഴങ്ങളുടെ
നിഗൂഡതകളും
ഓര്‍മ്മകള്‍ പോലെ
അവിടിവിടെയായി
ചിതറിക്കിടക്കുന്നുണ്ടാവും

പരസ്പരം തൊട്ടുരുമ്മി
നില്‍ക്കുന്ന രണ്ടു ചില്ലു
പാത്രങ്ങളിലാനെന്നു
മീനുകളോര്‍ത്തിട്ടേ ഉണ്ടാവില്ല 

ഒരുനാള്‍
കാഴ്ച്ചക്കാരനെപ്പോലെ
പല നാള്‍ നിന്നൊരാള്‍
വിലപറഞ്ഞുറപ്പിക്കും

അതുവരെ വേണ്ടത് നല്‍കി
വളര്‍ത്തിയയാള്‍, കൈവലയില്‍
കോരിയെടുത്ത്
മറ്റൊരു ചില്ലു പാത്രത്തിന്‍റെ
വിശാലതയിലേക്കെന്നു കരുതി
കൈമാറുമ്പോള്‍
ചില്ലു പാത്രം
നനുത്ത ചുണ്ടുകള്‍ കൊണ്ട്
തകര്‍ക്കാന്‍ ഇവിടെ ഒരു മീന്‍
പാടുപെടുന്നുണ്ടാവും.

അപ്പോഴും കാഴ്ചക്കാര്‍
അവിടെത്തന്നെയുണ്ടാകും
ആശ്ചര്യമകലാതെ.